ഏകദേശം നാല് കോടിയോളം ഇന്ത്യക്കാർക്ക് കോവിഡിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ ദീർഘകകാലത്തേക്ക് ഉണ്ടായതായി പഠന റിപ്പോർട്ട്. നാല് ആഴ്ചയ്ക്ക് ശേഷവും പുതിയ ലക്ഷണങ്ങൾ ഉണ്ടാവുകയും നേരത്തെ ഉള്ള ബുദ്ധിമുട്ടുകൾ തുടരുകയും ചെയ്യുന്നതിനെയാണ് പൊതുവിൽ ദീർഘകാല കോവിഡ് എന്ന് വിശേഷിപ്പിക്കുന്നത്. ഇവർക്ക് കോവിഡ് മാറുന്നതിനായി വളരെ കാലതാമസം ഉണ്ടായിട്ടുണ്ട്. ക്ഷീണം, ശ്വാസതടസ്സം, ഏകാഗ്രത നഷ്ടപ്പെടൽ, സന്ധി വേദന എന്നിവയാണ് ദീർഘകാലം ബുദ്ധിമുട്ടിച്ച ലക്ഷണങ്ങൾ. ഇത്തരം ബുദ്ധിമുട്ടുകൾ മിക്കവരുടെയും ദൈനംദിന പ്രവൃത്തികളെയാകെ ബാധിക്കാറുണ്ട്. ചിലർക്ക് ജോലികളൊന്നും തന്നെ കുറേകാലത്തേക്ക് ചെയ്യാനും സാധിച്ചിട്ടില്ല.
ക്ഷീണം, ശ്വാസതടസ്സം, കൊഗ്നിറ്റീവ് പ്രശ്നങ്ങൾ എന്നിങ്ങനെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചാണ് ഒരു സംഘം അന്താരാഷ്ട്ര ഗവേഷകർ പഠനം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള 44 ഗവേഷണങ്ങളിൽ നിന്നും മെഡിക്കൽ റെക്കോർഡ് ഡാറ്റാബേസുകളിൽ നിന്നും 204 രാജ്യങ്ങളിൽ നിന്നുള്ള ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസ് പഠനത്തിൽ നിന്നുമുള്ള വിവരങ്ങൾ അവർ പഠനത്തിൻെറ ഭാഗമായി ശേഖരിച്ചു. ഒരു പ്രീ പ്രിൻറ് സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2020ലും 2021ലുമായി ലോകത്താകെ ഏകദേശം 144.7 മില്യൺ ആളുകളാണ് ഈ മൂന്ന് ലക്ഷണങ്ങളിലൊന്ന് ദീർഘകാലം അനുഭവിച്ചത്.
ദീർഘകാല കോവിഡ് ചെറിയൊരു വിഭാഗം കുട്ടികളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളിൽ രോഗം മൂർച്ഛിക്കുന്ന അനുഭവങ്ങൾ വളരെ കുറവാണ്. അതേസമയം രോഗം ഏറെ ഗുരുതരമായി ബാധിച്ചിട്ടുള്ളത് പുരുഷൻമാരെയാണെന്നും അതിൽ തന്നെ പ്രായം കൂടിയ പുരുഷൻമാർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.





