വരാനിരിക്കുന്നത് കോവിഡ് സുനാമി: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളെ തുടർന്നുണ്ടാകുന്ന കോവിഡ് “സുനാമി’ ആ​ഗോളതലത്തിൽ ആരോ​ഗ്യസംവിധാനത്തെ തകർക്കുമെന്ന് ലോകാരോ​ഗ്യ സംഘടന. ഒരേസമയം വ്യാപിക്കുന്ന ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ഇരട്ട ഭീഷണി ആണെന്നും ഇത് ആശുപത്രിയിൽ പ്രവേശനവും കോവിഡ് മരണവും വർധിപ്പിക്കുന്നുവെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസിസ് പറഞ്ഞു. വിവിധ രാജ്യങ്ങളുടെ ആരോഗ്യ സംവിധാനം പൂർണമായും തകരാറിലാകാൻ ഉള്ള സാധ്യതയും അദ്ദേഹം ഓർമിപ്പിച്ചു.

വാക്സിന്‍റെ തുല്യവിതരണം എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കാനാവാതിരുന്നത് വെല്ലുവിളിയായെന്ന് ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടുന്നു. എല്ലാ രാജ്യത്തും ആകെ ജനസംഖ്യയുടെ 70 ശതമാനെങ്കിലും മുഴുവന്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അതാണ് 2022ലെ വെല്ലുവിളിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വാക്‌സിനേഷന് എതിരായ പ്രചാരണങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യതകതയും ടെഡ്രോസ് അഡാനം ഊന്നിപ്പറഞ്ഞു.

ലോകാരോ​ഗ്യ സംഘടനയുടെ പ്രതിവാര റിപ്പോര്‍ട്ടിൽ കഴിഞ്ഞ ആഴ്ച ലോകത്താകെ റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധിതരുടെ എണ്ണത്തില്‍ 11 ശതമാനത്തിലധികം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതൽ അമേരിക്കയിലാണ്‌. ഡിസംബർ 20- മുതല്‍ 26വരെ ലോകമെമ്പാടും ഏകദേശം 49.9 ലക്ഷം പുതിയ കേസ്‌ റിപ്പോർട്ട് ചെയ്‌തു. പകുതിയിലധികം യൂറോപ്പിലാണ് – 28.4 ലക്ഷം. അമേരിക്കയിലെ പുതിയ കേസുകൾ 39 ശതമാനം വർധിച്ച് ഏകദേശം 14.8 ലക്ഷത്തിലെത്തി. ആഫ്രിക്കയിൽ പുതിയ കേസുകൾ ഏഴു ശതമാനം ഉയർന്ന് 2,75,000 ആയി.