പുതുചരിത്രമെഴുതി ബംഗ്ലാദേശ്. ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിൽ വിജയം. റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്താനെ 10 വിക്കറ്റിന് തോൽപ്പിച്ചാണ് ബംഗ്ലാദേശ് ചരിത്രമെഴുതിയത്. ചരിത്ര വിജയത്തിനായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ലക്ഷ്യത്തിലെത്താൻ വേണ്ടിയിരുന്നത് വെറും 30 റൺസ് മാത്രമായിരുന്നു. ഓപ്പണർമാരായ സാക്കിർ ഹസ്സനും ഷദ്മാൻ ഇസ്ലാമും വിക്കറ്റ് നഷ്ടം കൂടാതെ ബംഗ്ലാദേശിനെ ലക്ഷ്യത്തിലെത്തിച്ചു. സാക്കിർ 15 റൺസും ഷദ്മാൻ ഇസ്ലാം 9 റൺസും നേടി പുറത്താകാതെ നിന്നു.
മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെന്ന നിലയിലാണ് പാകിസ്താൻ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് പുഃനരാരംഭിച്ചത്. 14 റൺസുമായി ക്യാപ്റ്റൻ ഷാൻ മസൂദിനെ രാവിലെ തന്നെ പാകിസ്താന് നഷ്ടമായി. പിന്നാലെ വന്നവരിൽ മുഹമ്മദ് റിസ്വാന് മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. 51 റൺസെടുത്ത റിസ്വൻ ഒമ്പതാമനായാണ് പുറത്തായത്. അബ്ദുള്ള ഷെഫീക്ക് 37 റൺസും ബാബർ അസം 22 റൺസുമെടുത്തു. രണ്ടാം ഇന്നിംഗ്സിൽ പാകിസ്താന് ആകെ നേടാനായത് 146 റൺസ് മാത്രമാണ്. മെഹിദി ഹസൻ നാല് വിക്കറ്റും ഷാക്കിബ് അൽ ഹസ്സൻ മൂന്നും വിക്കറ്റ് വീഴ്ത്തി.
പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 448-6ന് മറുപടിയായി ബംഗ്ലാദേശ് 565 റണ്‍സെടുത്ത് ഇന്നലെ ഓള്‍ ഔട്ടായിരുന്നു. 191 റണ്‍സെടുത്ത മുഷ്ഫീഖുര്‍ റഹീമിന്‍റെയും 93 റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ സല്‍മാന്‍റെയും 56 റണ്‍സെടുത്ത ലിറ്റണ്‍ ദാസിന്‍റെയും 77 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസിന്‍റെയും 50 റണ്‍സെടുത്ത മൊനിമുള്‍ ഹഖിന്‍റെയും ബാറ്റിംഗ് മികവിലാണ് പാകിസ്ഥാനെതിരെ ബംഗ്ലാദേശ് മികച്ച ലീഡ് സ്വന്തമാക്കിയത്. പാകിസ്ഥാന് വേണ്ടി നസീം ഷാ മൂന്ന് വിക്കറ്റെടുത്തു. സ്കോർ പാകിസ്താൻ 448/6 ഡിക്ലയർഡ്, 146; ബംഗ്ലാദേശ് 565, 30/0.






