2034 ​​​ലോകകപ്പ് ഫുട്​ബാൾ ആതിഥേയത്വം: ഫിഫക്ക്​ അന്തിമ ഫയൽ സമർപ്പിച്ച് സൗദി

2034ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശക്തമായ നീക്കവുമായി സൗദി അറേബ്യ. നാമനിർദേശം അടങ്ങുന്ന അന്തിമ ഫയൽ ഫിഫക്ക് സമർപ്പിച്ചു. തിങ്കളാഴ്ച പാരീസിൽ നടന്ന ഫിഫയുടെ ചടങ്ങിലാണ് ഫയൽ സമർപ്പണം നടന്നത്. കായിക മന്ത്രിയും സൗദി ഒളിമ്പിക്‌സ് ആൻഡ് പാരാലിമ്പിക്‌സ് കമ്മിറ്റി പ്രസിഡൻറുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, സൗദി ഫുട്‌ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസിർ അൽമസ്ഹൽ എന്നിവരും ഫെഡറേഷന് കീഴിൽ പരിശീലനം നടത്തുന്ന സ്വാലിഹ് ഹുസാം, അബീർ അബ്ദുല്ല എന്നീ രണ്ട് കുട്ടികളും ചേർന്നാണ് ഫയൽ ഫിഫ ഭാരവാഹികൾക്ക് സമർപ്പിച്ചത്. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ ഏറ്റുവാങ്ങി.

ഇതോടെ ലോകകപ്പ് ആതിഥേയ്വം കിട്ടാനുള്ള മൂന്ന് ഘട്ടങ്ങൾ സൗദി അറേബ്യ മറികടന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ താൽപര്യമറിയിച്ച് ഫിഫക്ക് കത്ത് അയക്കലായിരുന്നു ആദ്യത്തെ ഘട്ടം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൗദി ഫുട്ബോൾ ഫെഡറേഷൻ ഈ നടപടി പൂർത്തിയാക്കിയത്. 2030 ലോകകപ്പിെൻറ ഔദ്യോഗിക മുദ്ര എന്താണെന്ന് നിശ്ചയിച്ച് അത് രൂപകൽപന ചെയ്ത് പ്രകാശനം ചെയ്യുന്ന ഘട്ടമായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തെ ഘട്ടമായാണ് നാമനിർദേശം സംബന്ധിച്ച അന്തിമ ഫയൽ സമർപ്പിച്ചത്.