ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിത. ആദിവാസി വിഭാഗത്തിൽനിന്ന് ഒരാൾ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ സർവ സൈന്യാധിപ ആകുന്നു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതി, ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്നീ പ്രത്യേകതകളുമുണ്ട്. മൂന്നാം റൗണ്ടിൽത്തന്നെ മുർമു ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുമൂല്യം നേടി. ആകെ 4754 വോട്ടിൽ മുർമു 2824 വോട്ട് നേടി. ആകെ മൂല്യം 676803. യശ്വന്ത്‌സിൻഹ 1877 വോട്ടും നേടി. മൂല്യം 380177. മുർമുവിന് 64.03 ശതമാനം വോട്ടു ലഭിച്ചു. 53 വോട്ട് അസാധുവായി. കേരളത്തിൽനിന്ന് ഒരു വോട്ട് ദ്രൗപദി മുർമുവിന് ലഭിച്ചു.
ഝാര്‍ഖണ്ഡിലെ ആദ്യത്തെ വനിതാ ഗവര്‍ണറായ മുർമു ഒഡിഷ മയൂർഭഞ്ചിലെ ഉപർബേദ ഗ്രാമത്തിൽ സാന്താൾ ആദിവാസിഗോത്ര കുടുംബത്തിൽ 1958 ജൂൺ 2-ന് ജനിച്ചു. അച്ഛൻ ബിരഞ്ചി നാരായൺ ടുട്ടുവും മുത്തച്ഛനും ഗ്രാമത്തലവന്മാരായിരുന്നു. ഭുവനേശ്വർ രമാദേവി സർവകലാശാലയിലും റായിറങ്‌പുർ അരബിന്ദോ ഇൻസ്‌റ്റിറ്റ്യൂട്ടിലും ഉന്നത പഠനം. ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ മുര്‍മു അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. കുറച്ചുകാലം ഒഡിഷ ജലസേചനവകുപ്പിൽ ജീവനക്കാരി. 1997ലാണ് ബിജെപിയിലെത്തിയത്. റായിറങ്‌പുർ പഞ്ചായത്ത് അംഗം, നഗർ പഞ്ചായത്ത് അധ്യക്ഷ തുടങ്ങിയ സ്ഥാനം വഹിച്ചു. ആദിവാസി മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു.
ഒഡിഷയിൽ ബിജെഡി–-ബിജെപി സഖ്യസർക്കാരിൽ 2000–04ൽ മത്സ്യബന്ധനം, ഗതാഗത വകുപ്പുകളുടെ മന്ത്രിയായി. 2009 വരെ എംഎൽഎയായിരുന്നു. ഭർത്താവ്, ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ശ്യാംചരൺ മുർമു 2014ൽ അന്തരിച്ചു. മകൾ ഇതിശ്രീ മുർമു ബാങ്ക് ഉദ്യോഗസ്ഥ. .






