‘പോരാടുന്ന എല്ലാ സ്ത്രീകൾക്കും’: ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ അതിഥിയായി തിളങ്ങി നടി ഭാവന

26-ാമത് കേരള രാജ്യാന്താര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ സൂപ്പർതാരമായി ഭാവന. അവസാന നിമിഷം വരേയും ആർക്കും ഒരും സൂചനയും നല്‍കാതെ അപ്രതീക്ഷിതമായിട്ടായിരുന്നു ഭാവന ഉദ്ഘാടന വേദിയിലെത്തിയത്. ഉദ്ഘാടന ചടങ്ങിനായി നേരത്തെ സംഘാടക സമിതി പുറത്തിറക്കിയ അതിഥികളുടെ പട്ടികയില്‍ ഭാവനയുടെ പേരുണ്ടായിരുന്നു. ഉദ്ഘാടന സമയത്തോടെ അടുത്തപ്പോള്‍ ഭാവന പങ്കെടുത്തേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയർന്ന് വന്നു.

അവസാനം ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പായി മേളയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കയ്യടിയോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്. പോരാട്ടത്തിന്‍റെ പെണ്‍ പ്രതീകം എന്ന് വിശേഷിപ്പിച്ചായിരുന്നു ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്. ”ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു”-രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചു.

ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാവന വ്യക്തമാക്കി. ‘നിശാഗന്ധിയിലെ പ്രൌഡ ഗംഭീരമായ വേദിയിലാണ് 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനായന്‍ ഉദ്ഘാടകനായ ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ചടങ്ങിലെ മുഖ്യാതിഥി. കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു.