• inner_social
  • inner_social
  • inner_social

ഒമിക്രോണ്‍ വ്യാപനം; റദ്ദാക്കിയത് നാലായിരം വിമാനങ്ങള്‍

ഒമിക്രോണ്‍ വ്യാപനത്തെത്തുടര്‍ന്ന് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ നാലായിരം വിമാനങ്ങള്‍ കഴിഞ്ഞ ആഴ്ച റദ്ദാക്കി. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത് അമേരിക്കയിലാണ്. ഫ്ലൈറ്റ്അവയര്‍.കോമിന്റെ കണക്കനുസരിച്ച് ഞായറാഴ്ച വൈകീട്ട് എട്ടുമണിവരെ അമേരിക്കയിലേക്ക് വരുന്നതും പോകുന്നതുമായ 2400 വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയത്. ആഗോളതലത്തില്‍ 11,200 വിമാനങ്ങളുടെ സര്‍വീസ് വൈകിയാണ് പൂര്‍ത്തിയായത്.

വിമാനത്തിലെ ജീവനക്കാർ കോവിഡ് ബാധിക്കുകയോ കോവിഡ് ബാധിച്ചവരുമായി ബന്ധംപുലർത്തിയതുവഴി ക്വാറന്റീനിലാകുകയോ ചെയ്തതാണ് കൂടുതൽ വിമാനങ്ങളും റദ്ദാക്കുന്നതിനുള്ള കാരണം.

സ്കൈവെസ്റ്റ്, സൗത്ത് വെസ്റ്റ് എയര്‍ലൈനുകളുടെ വിമാനങ്ങളാണ് ഏറ്റവും കൂടുതല്‍ റദ്ദാക്കിയത്. സ്കൈവെസ്റ്റിന്റെ 510, സൗത്ത് വെസ്റ്റിന്റെ 419 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ക്രിസ്മസ്-പുതുവര്‍ഷ അവധി ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിമാനസര്‍വീസുകള്‍ ആഗോളതലത്തില്‍ നടക്കുന്നത്. എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ വ്യാപിച്ചതോടെ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതും വിമാനജീവനക്കാര്‍ ഉള്‍പ്പെടെ ക്വാറന്റൈനിലായതും സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. കോവിഡ് അനുബന്ധിയായ പ്രശ്നങ്ങളെത്തുടര്‍ന്ന് ജീവനക്കാരുടെ കുറവ് മൂലമാണ് അമേരിക്കയിലെ ട്രാവല്‍ ഏജന്‍സികള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചത്.