സൗദി അറേബ്യയിൽ എൻജിനീയറിങ് തൊഴിലുകളിൽ 25 ശതമാനം സ്വദേശിവൽക്കരിക്കാനുള്ള പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അഞ്ചോ അതിലധികമോ എൻജിനീയർമാരുള്ള സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാകും.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സ്ത്രീപുരുഷ പൗരർക്ക് കൂടുതൽ ഉത്തേജകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ നൽകുന്നതിന് മുനിസിപ്പൽ- ഗ്രാമ- ഭവന മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് നിയമം നടപ്പാക്കുന്നത്.
രാജ്യത്തെ തൊഴിൽ രംഗത്ത് സ്വദേശികളുടെ തോത് ഉയർത്തുന്നതിനുള്ള ഈ നിയമത്തിെൻറ തുടർനടപടികൾ മുനിസിപ്പൽ മന്ത്രാലയമാണ് നടപ്പാക്കുക.തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും എൻജിനീയറിങ് തൊഴിലുകളുടെ സ്പെഷ്യലൈസേഷനും അനുസൃതമായി തീരുമാനം നടപ്പാക്കുന്നതിനുള്ള മേൽനോട്ട ചുമതലയും ഈ മന്ത്രാലയത്തിനാണ്. യോഗ്യരായ സ്വദേശികളെ നിയമിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം നൽകുന്ന പ്രോത്സാഹനങ്ങളും സഹായ പരിപാടികളും സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്താനാകും.
റിപ്പോർട്ടുകൾ അനുസരിച്ച് യോഗ്യരായ സ്വദേശി പൗരന്മാർക്ക് എൻജിനീയറിങ് തൊഴിലുകളിൽ 8,000ലധികം അവസരങ്ങൾ സൃഷ്ടിക്കാനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും ഇൗ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചോ അതിലധികമോ എൻജിനീയർമാരുള്ള സ്ഥാപനങ്ങളിൽ ആകെയെണ്ണത്തിെൻറ കാൽഭാഗം സ്വദേശി എൻജിനീയർമാരായിരിക്കണം. സിവിൽ എൻജിനീയർ, ഇൻറീരിയർ ഡിസൈൻ എൻജിനീയർ, സിറ്റി പ്ലാനിങ് എൻജിനീയർ, ആർക്കിടെക്ചറൽ എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, സർവേയിങ് എൻജിനീയർ എന്നീ തസ്തികകളിലാണ് സ്വദേശിവത്കരണം.