2024 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ നഗ്ന പ്രതിമ റോഡിൽ പ്രത്യക്ഷപ്പെട്ടു.
നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ട്രംപിന്റെ 43 അടി വലിപ്പമുള്ള പ്രതിമ പ്രത്യക്ഷപ്പെട്ടത്. ഇന്റര്‍സ്റ്റേറ്റ് 15 ഹൈവേയിലാണ് നഗ്നപ്രതിമ പ്രത്യക്ഷപ്പെട്ടത്. മഞ്ഞ നിറത്തിലുള്ള മുടിയും വയറുചാടിയ തരത്തിൽ കയ്യ് കെട്ടി നിൽക്കുന്ന പ്രതിമയുടെ മുഖത്ത് വിഷാദഭാവമാണ്. Crooked and Obscene എന്ന് പ്രതിമയുടെ താഴെ എഴുതിവെച്ചിട്ടുണ്ട്. ഇരുമ്പുകമ്പികളും റബ്ബര്‍ ഫോമും കൊണ്ടാണ്‌പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരമുണ്ട്. പ്രതിമയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ക്രെയിന്‍ ഉപയോഗിച്ച് വെള്ളിയാഴ്ചയാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് നിഗമനം. നവംബറിൽ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ പ്രതിമ നീക്കം ചെയ്തേക്കില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2016ലെ തിരഞ്ഞെടുപ്പ് സമയത്തും സമാന രീതിയിൽ ട്രംപിന്റെ നഗ്ന പ്രതിമകൾ സ്ഥാപിക്കപ്പെട്ടിരുന്നു. ട്രംപിന്റെ വലുപ്പത്തിലുള്ള അഞ്ച് നഗ്ന പ്രതിമകൾ നിർമിക്കാൻ ജോഷ്യ ജിഞ്ചർ എന്ന വ്യക്തിയെ ഏൽപ്പിച്ചിരുന്നു. ഈ പ്രതിമ 2018 ൽ ലേലത്തിൽ വിറ്റുപോവുകയും ചെയ്തു. സാക് ബാഗൻസ് എന്ന വ്യക്തി 28,000 ഡോളറിന് (ശരാശരി 24 ലക്ഷം രൂപ)യ്ക്കാണ് വാങ്ങിയത്.






