കാലിഫോർണിയയിലുള്ള യോസ്മൈറ്റ് ദേശീയോദ്യാനത്തിൽ പിതാവിനൊപ്പം ഹൈക്കിങ്ങിനെത്തിയ 20കാരിക്ക് 200 അടി താഴ്ചയിലേക്ക് വീണ് ദാരുണാന്ത്യം. അരിസോണ സ്റ്റേറ്റ് സർവകലാശാലയിലെ വിദ്യാർഥിനിയായ ഗ്രേസ് റോളോഫാണ് മരിച്ചത്. വീഴുന്നതിന് തൊട്ടുമുൻപ് തന്റെ ഷൂസ് തെന്നുന്നതായി ഗ്രേസ്, പിതാവ് ജൊനാഥൻ റോളോഫിനോട് പറഞ്ഞിരുന്നു. ഹൈക്കിങ്ങിനിടെ ശക്തമായ മഴയും കാറ്റും വന്നതാണ് അപകടത്തിന് കാരണമായത്.
‘ഹാഫ് ഡോം’ എന്നറിയപ്പെടുന്ന പാറക്കെട്ടിൽ കയറുന്നതിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേസിൻറെ കാൽ വഴുതിയത്. ഏറെക്കാലമായി ഹൈക്കിങ് നടത്തുന്നവരാണ് ജൊനാഥനും ഗ്രേസും. പാറക്കൊട്ടിന് മുകളിലെത്താൻ കുറച്ചുദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് മകൾ വീണതെന്ന് ജൊനാഥൻ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം 2 മണിക്കൂറിനു ശേഷമാണ് ഗ്രേസിനടുത്ത് എത്താനായത്. 2006നു ശേഷം പ്രദേശത്ത് നടന്ന അപകടത്തിൽ ഗ്രേസുൾപ്പെടെ 6 പേരാണ് മരിച്ചത്.






