ഹൂസ്റ്റണിൽ ആസ്‌ട്രോ വേൾഡ് മ്യൂസിക് ഫെസ്റ്റിലുണ്ടായ തിക്കിലും തിരക്കിലും എട്ട് മരണം. 300 അധികം പേർക്ക് പരിക്ക്. സംഗീത പരിപാടിയുടെ ആദ്യ ദിവസമായ വെള്ളിയാഴ്‌ച രാത്രി 9 മണിയോടെയായിരുന്നു അപകടം. റാപ്പർ ട്രാവിസ് സ്‌കോട്ടിന്റെ സംഗീത പരിപാടി വേദിയിൽ നടക്കവേ ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്. 17 പേരെ അഗ്നിരക്ഷാസേന ആശുപത്രിയിലെത്തിച്ചതിൽ 11 പേർക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സംഭവത്തിന് ശേഷം പരിപാടി സംഘാടകര്‍ അടിയന്തരമായി അവസാനിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ആസ്ട്രോ വേള്‍ഡ് സംഗീതോത്സവവും അധികൃതര്‍ നിര്‍ത്തിവച്ചിട്ടുണ്ട്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില വീഡിയോകള്‍ പ്രകാരം പരിപാടിക്ക് എത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ ഗെയിറ്റില്‍ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ഹൂസ്റ്റണ്‍ പൊലീസ് അറിയിക്കുന്നത്. സംഭവത്തിന്‍റെ ലഭിക്കാവുന്ന എല്ലാ വീഡിയോ ദൃശ്യങ്ങളും ശേഖരിച്ചതായി പൊലീസ് അറിയിച്ചു,






