രണ്ട് വർഷത്തിലധികമായി തുടരുന്ന റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടല്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ട്രംപ് ഫോണില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. യുക്രെയ്‌നില്‍ നടത്തുന്ന സൈനിക നീക്കം വ്യാപിപ്പിക്കരുത് എന്നാണ് ട്രംപിന്റെ നിര്‍ദേശം. ഞായറാഴ്ചയാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ വിവിധ രാഷ്ട്രത്തലവന്മാരുമായി ട്രംപ് സംസാരിച്ചിരുന്നു.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടി ഒരുങ്ങുകയാണെന്നുള്‍പ്പടെ വാര്‍ത്തകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ യുഎസ് നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനമായിരുന്നു അന്ന് ട്രംപ് മുന്നേട്ടുവച്ചത്.
അതേസമയം, ട്രംപ് പുടിന്‍ ചര്‍ച്ചയെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് യുക്രെയ്‌നിന്റെ നിലപാട്. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ല. ഇതിനെ അംഗീകരിക്കാനോ എതിര്‍ക്കാനോ തങ്ങള്‍ തയ്യാറല്ലെന്നും യുക്രെയ്ന്‍ അധികൃതര്‍ പറയുന്നു.






