ആഫ്രിക്കയിൽ മങ്കിപോക്സ് (കുരങ്ങ് പനി) പടരുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കുരങ്ങു പനിയുടെ പുതിയ വകഭേദം കണ്ടെത്തിയതോടെ കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ക്ലാഡ് ഐബി എന്ന വകഭേദമാണ് പുതുതായി തിരിച്ചറിഞ്ഞത്. ഇതുവരെ 13 ആഫ്രിക്കൻ രാജ്യങ്ങളിൽ കുരങ്ങ് പനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. രണ്ട് വർഷത്തിനിടയിൽ രണ്ടാം തവണയാണ് കുരങ്ങ് പനിക്കെതിരെ ജാഗ്രത പുറപ്പെടുവിക്കുന്നത്. കോംഗോയിലുണ്ടായ അണുബാധയാണ് സമീപ രാജ്യങ്ങളിലേക്കും വ്യാപിച്ചത്. കോംഗോയിൽ 450 ൽ അധികം ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്.
‘ഇത് നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ആഫ്രിക്കയ്‌ക്കപ്പുറത്തേക്കും പുറത്തേക്കും കൂടുതൽ വ്യാപിക്കാനുള്ള സാധ്യത വളരെ ആശങ്കാജനകമാണ്…’ – ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.ഈ വർഷം ആഫ്രിക്കയിൽ 14,000-ത്തിലധികം കേസുകളും 524 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നീ നാല് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അടുത്തിടെ ആദ്യമായി കുരങ്ങുപനി തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് Mpox (മങ്കിപോക്സ്) അഥവാ കുരങ്ങു പനി. ആദ്യം കുമിളകൾ ആയിട്ടാകും പ്രകടമാവുക. ചുണങ്ങു, പനി, ലിംഫ് നോഡുകൾ വീർക്കുക എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.





