കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് സ്വന്തമാക്കി

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് സ്വന്തമാക്കി. ദേശസാല്‍ക്കരണത്തിന്റെ ഭാഗമായി 68 വര്‍ഷം മുമ്പ് ടാറ്റയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത എയര്‍ ഇന്ത്യയെ ടാറ്റ വീണ്ടും ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. നൂറിലധികം വിമാനങ്ങളും പരിശീലനം നേടിയ പൈലറ്റുമാരുടെയും ക്രൂവിന്റെയും വന്‍ നിരയും ഇനി ടാറ്റയ്ക്കു അവകാശപ്പൈട്ടതാകും.

18,000 കോടി രൂപ മുടക്കിയാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം നഷ്ടത്തിലായ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ 2018 മുതല്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. 76 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു അന്ന് തീരുമാനം. പിന്നീട് നൂറു ശതമാനം ഓഹരികളും വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ 4,400 (ആഭ്യന്തര സര്‍വീസ്), 1800 (അന്താരാഷ്ട്ര സര്‍വീസ്) ലാൻഡിങ്ങിനും വിമാനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുമുള്ള സ്‌ളോട്ടുകള്‍ എയര്‍ ഇന്ത്യ വാങ്ങിയതിലൂടെ ടാറ്റയ്ക്ക് ലഭിക്കും. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇത്തരത്തില്‍ 900 സ്‌ളോട്ടുകളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. ഇതുകൂടി ലഭിക്കുന്നതോടെ നിലവില്‍ ടാറ്റയുടെ വിമാന കമ്പനിയായ വിസ്താര സിംഗപ്പൂര്‍ എയര്‍ ലൈന്‍സുമായും മലേഷ്യയിലെ എയര്‍ ഏഷ്യയുമായും ചേര്‍ന്ന് നടത്തുന്ന സര്‍വീസുകള്‍ക്കും കൂടുതല്‍ കരുത്തു ലഭിക്കും.