ബ്രിട്ടീഷ് ആധിപത്യത്തിന് വിരാമം; ലോകത്തെ ഏറ്റവും പുതിയ റിപ്പബ്ലിക്കായി ബാര്‍ബഡോസ്

ബ്രിട്ടീഷ് ആധിപത്യത്തോട് വിടപറഞ്ഞ് കരീബിയൻ ദ്വീപ് രാഷ്ട്രം ബാർബഡോസ്. നൂറ്റാണ്ടുകള്‍ നീണ്ട കോളനിവാഴ്ചയുടെ ശേഷിപ്പുകള്‍ തുടച്ചുനീക്കി രാജ്യം മോചനം പ്രഖ്യാപിച്ചു. ബാര്‍ബഡോസിന്റെ 55––ാം സ്വാതന്ത്ര്യദിനമായ നവംബര്‍ 30നാണ് രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പരമാധികാരസ്ഥാനത്തുനിന്ന് എലിസബത്ത് രാജ്ഞി-യെ ഔദ്യോഗികമായി നീക്കുകയും പ്രസിഡന്റായി സാന്ദ്ര മേസണ്‍ അധികാരമേല്‍ക്കുകയും ചെയ്തു. ഒക്ടോബറിലാണ് രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായി സാന്ദ്രയെ തെരഞ്ഞെടുത്തത്.

ഔദ്യോഗിക അധികാരക്കൈമാറ്റത്തെ സൂചിപ്പിക്കാൻ ​ബ്രിട്ടന്റെ റോയല്‍ സ്റ്റാന്റേർഡ് പതാക താഴ്ത്തുകയും സ്വന്തം പതാക ഉയര്‍ത്തുകയും ചെയ്തു. തലസ്ഥാനമായ ബ്രിഡ്ജ്ടൗണില്‍ തിങ്കളാഴ്ച അര്‍ധരാത്രിയിലായിരുന്നു പ്രഖ്യാപനച്ചടങ്ങ്‌. ബാര്‍ബഡോസ് സ്വദേശിയായ ​ഗ്രാമിപുരസ്കാര ജേതാവ് റിഹാനയെ രാജ്യത്തിന്റെ ദേശീയഹീറോ ആയി ചടങ്ങില്‍ പ്രഖ്യാപിച്ചു.1625- മുതല്‍ ബ്രിട്ടന്റെ കോളനിയായ ബാര്‍ബഡോഡ് 1966ൽ സ്വതന്ത്രമായെങ്കിലും ബ്രട്ടീഷ് രാജ്ഞി നിയന്ത്രണം വിട്ടിരുന്നില്ല. ഒരുകാലത്ത് അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു ബാര്‍ബഡോസ്. 1627-നും 1833നും ഇടയില്‍ ഇംഗ്ലീഷ് യജമാനന്മാരുടെ കരിമ്പുതോട്ടങ്ങളില്‍ ജോലി ചെയ്യാനായി ആറുലക്ഷത്തോളം ആഫ്രിക്കന്‍ അടിമകളെ ബാര്‍ബഡോസില്‍ എത്തിച്ചിരുന്നെന്നാണ് കണക്കുകള്‍.