ബ്രസീലിൽ ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വൻ ജനകീയറാലി. മുൻ പ്രസിഡന്റ് ജയ്‌ർ ബോൾസനാരോയുടെ അനുകൂലികൾ പാര്‍ലമെന്റ് സമുച്ചയത്തില്‍ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതിനു പിന്നാലെയാണ് പതിനായിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരസ്കരിച്ചതിന്റെ പ്രതികാരമെന്നോണമാണ് തീവ്ര വലതുപക്ഷക്കാര്‍ തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടത് എന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇടതുപക്ഷ വർക്കേഴ്‌സ് പാർടി നേതാവ് ലുല ഡ സിൽവയുടെ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ബോൾസനാരോയ്‌ക്കും അനുയായികൾക്കും കർശന ശിക്ഷ നൽകണമെന്നും ആവശ്യമുയര്‍ന്നു. ബ്രസീലിയയും സാവോപോളോയും ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം റാലി നടന്നു.
പാര്‍ലമെന്റ് ആക്രമിച്ചെന്ന കേസില്‍ ഇതുവരെ 1500 പേര്‍ പിടിയിലായി. സുരക്ഷാ വീഴ്‌ചകള്‍ ആരോപിച്ച് ബ്രസീലിയന്‍ ഗവര്‍ണറെ 90 ദിവസത്തേക്ക് ഓഫീസില്‍നിന്ന് നീക്കാൻ സുപ്രീംകോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മൊറേസ് ഉത്തരവിട്ടു. ജനാധിപത്യവിരുദ്ധ പ്രചാരണം നടത്തുന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ടു. കോവിഡ്, കാലാവസ്ഥ വ്യതിയാന വിഷയങ്ങളിലെ തെറ്റായ നിലപാടുകൾ ആണ് ജയ്‌ർ ബോൾസനാരോയുടെ തോൽവിക്ക് കാരണമായതെന്നാണ് വിലയിരുത്തൽ.






