ശ്രീലങ്കയുടെ 15-മത് പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക് മുമ്പാകെയാണ് ദിനേശ് ഗുണവർധന സത്യപ്രതിജ്ഞ ചെയ്തത്. മുൻ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവർധന.
പുതിയ ഭരണാധികാരികൾ സ്ഥാനമേറ്റെടുത്തെങ്കിലും ശ്രീലങ്കയിൽ സാമ്പത്തിക സ്ഥിതിഗതികളിൽ വലിയ മാറ്റമുണ്ടായിട്ടില്ല. എന്നാൽ അതേ സമയം, പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിനുള്ള ശ്രമങ്ങൾ സർക്കാരിന്റെയും സൈന്യത്തിന്റെയും ഭാഗത്ത് നിന്നും ഇതിനോടകം ഉണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സർക്കാർ മന്ദിരങ്ങൾക്ക് മുന്നിലെ ക്യാമ്പുകളിൽ സൈനിക നടപടികൾ ആരംഭിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകൾ തകർത്തു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. പുലർച്ചെയോടെയായിരുന്നു സൈനിക നടപടി. സൈന്യത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകർക്ക് നേരെ ലാത്തിചാർജുണ്ടായി. അമ്പതോളം പേർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പ്രസിഡൻറ് ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിച്ചു. ഇന്ന് വൈകിട്ടോടെ പ്രക്ഷോഭകർ പൂർണമായി ഒഴിയണമെന്നാണ് നിർദേശം. പല സർക്കാർ മന്ദിരങ്ങളുടെയും നിയന്ത്രണം ഇതിനോടകം പ്രക്ഷോഭകരിൽ നിന്നും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു.