ദളിത് സമുദായങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ ടിക് ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് 68 കാരനായ ഇന്ത്യൻ വംശജനെ യുകെ കോടതി 18 മാസത്തെ തടവിന് ശിക്ഷിച്ചു. ബെർക്‌ഷെയറിലെ സ്ലോയിൽ നിന്നുള്ള അംറിക് ബജ്‌വയ്ക്കാണ് കഴിഞ്ഞ ആഴ്ച കോടതി ഒന്നര വർഷത്തെ തടവും 25000 രൂപ പിഴയും ചുമത്തിയത്. 2022 ജൂലൈ 19ന് അദ്ദേഹം ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ദളിത് സമൂഹത്തെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. എ സി ഡി എ (ACDA) അഥവാ ആന്റി കാസ്റ്റ് ഡിസ്‌ക്രിമിനേഷൻ അലയൻസ് ആണ് ദളിത് സമുദായങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗം ഉൾപ്പെട്ട പോസ്റ്റിനെക്കുറിച്ച് പോലീസിൽ പരാതി നൽകിയത്.
യുകെയിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ പ്രചാരണവും ബോധവൽക്കരണവും നടത്തുന്ന സന്നദ്ധ മനുഷ്യാവകാശ സംഘടനയാണ് എ സി ഡി എ. പരാതിയെ തുടർന്ന് പ്രതി ജൂലൈ 22ന് അറസ്റ്റിലായി. കഴിഞ്ഞ മാർച്ച് 2ന് കുറ്റകരനാണെന്ന് കോടതി വിധിച്ചു. എ സി ഡി എക്കു പുറമെ നിരവധി ഇതര സംഘടനകളും, വ്യക്തികളും വിവാദ വീഡിയോക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. 18 ആഴ്ചയാണ് അംറിക് ബജ്‌വ ജയിലിൽ കിടന്നത്. ഈ ജയിൽവാസം അയാൾ ചെയ്ത കുറ്റത്തിന്റെ ഗൗരവം അത്രത്തോളം ഉണ്ടെന്നാണ് തെളിയിക്കുന്നത് എന്ന് എസിഡിഎയുടെ വക്താവ് പറഞ്ഞു. അംറിക് ബജ്‌വ വീഡിയോയിൽ ഏതെങ്കിലും ജാതിയെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നില്ല, പക്ഷെ ആ വീഡിയോയിലെ പല പരാമർശങ്ങളും ദളിത് വിഭാഗത്തിൽ പെട്ട ചില ജാതികളെ സൂചിപ്പിക്കുന്നതാണ്.
ബജ്‌വ ഉപയോഗിച്ച ‘ചൂര’, ‘ചാമർ’ എന്നീ വാക്കുകൾ ക്രൈം പ്രോസിക്യൂഷൻ സർവീസ് കേസിൽ അപകീർത്തികരമായ വാക്കുകളായി ഗൗരവമായി തന്നെ ചൂണ്ടികാട്ടിയവയാണ്. അംരിക് സിംഗ് ബജ്‌വ ടിക്‌ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വിഷലിപ്തവും ഉള്ളടക്കത്തിൽ ജാതീയത നിറഞ്ഞതുമായിരുന്നു എന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിരവധി കമ്മ്യൂണിറ്റി സംഘടനകൾ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇയാൾക്ക് ശിക്ഷ വാങ്ങി നൽകാൻ സാധിച്ചത് എന്ന് എസിഡിഎ പറഞ്ഞു.