‘ക്യാമറകളും എടുത്ത് ഇപ്പോൾ തന്നെ ഇറങ്ങണം’; വെസ്റ്റ് ബാങ്കിലെ അല്‍ജസീറാ ബ്യൂറോ അടച്ചുപൂട്ടി ഇസ്രായേല്‍ സൈന്യം

വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള അല്‍ ജസീറയുടെ ബ്യൂറോ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇസ്രായേലി സൈന്യം. ഞായറാഴ്ച പുലര്‍ച്ചയാണ് സൈന്യം ഓഫിസില്‍ റെയ്ഡ് നടത്തി അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. മാസ്‌ക് ധരിച്ച, ആയുധധാരികളായ സൈനികര്‍ ഓഫിസിലെത്തി ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമരിക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് കൈമാറുകയായിരുന്നു.’അല്‍ ജസീറ 45 ദിവസത്തേക്ക് അടച്ചിടാന്‍ കോടതിവിധിയുണ്ട്’, ഇസ്രയേലി സൈനികന്‍ മാധ്യമപ്രവര്‍ത്തകന്‍ വാലിദ് അല്‍ ഒമാരിയോട് പറഞ്ഞു, തല്‍സമയം സംപ്രേക്ഷണം ചെയ്ത സംഭാഷണം ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ‘എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫിസില്‍നിന്ന് ഇറങ്ങാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു’- സൈനികന്‍ അറബിയില്‍ പറഞ്ഞു.

അല്‍ജസീറ സൈന്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിന്റെ ടെലികോം റെഗുലേറ്ററിന്റെ നിരോധനം നില നിൽക്കെ ആണ് പുതിയ നീക്കം. അതെ സമയം ഇസ്രായേലി നീക്കത്തെ ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് അപലപിച്ചു. ഫലസ്തീന്‍ ജനതക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തുറന്നുകാണിക്കുന്ന മാധ്യമങ്ങള്‍ക്കെതിരായ ഏകപക്ഷീയ സൈനിക നടപടി മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഏറ്റവും പുതിയ ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.