‘യുക്രൈനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സിറിയയില്‍ നമ്മള്‍ കണ്ടതിന്റെ തനിയാവർത്തനം’; ആംനസ്റ്റി ഇന്റർനാഷ്ണൽ

റഷ്യ വിഷയത്തിലെ ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഇടപെടലുകളില്‍ കടുത്ത വിമര്‍ശനവുമായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ഉക്രൈനില്‍ നടക്കുന്ന യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ചും ആംനെസ്റ്റി തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. ഉക്രൈനില്‍ ഇപ്പോള്‍ നടക്കുന്ന റഷ്യന്‍ ആക്രമണങ്ങളെയും അത്യാഹിതങ്ങളെയും സിറിയയുമായും സിറയയിലെ യുദ്ധവുമായും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കലമാഡ് പ്രതികരിച്ചത്.

”ഉക്രൈനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സിറിയയില്‍ നമ്മള്‍ കണ്ടതിന്റെ തനിയാവര്‍ത്തനമാണ്,” ആംനെസ്റ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ലോഞ്ചില്‍ പങ്കെടുത്ത ശേഷം സെക്രട്ടറി ജനറല്‍ ആഗ്നസ് കലമാഡ് എ.എഫ്.പിയോട് പ്രതികരിച്ചു. ജൊഹന്നാസ്ബര്‍ഗില്‍ വെച്ചായിരുന്നു, ലോകത്തെ മനുഷ്യാവകാശങ്ങളുടെ സ്ഥിതിയെക്കുറിച്ചുള്ള ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ലോഞ്ചിങ് നടന്നത്.

കിഴക്കൻ യൂറോപ്പിലെ ആംനസ്റ്റിയുടെ ഡയറക്ടർ മാരി സ്‌ട്രൂതേഴ്‌സും ഉക്രൈനിലെ റഷ്യൻ ആക്രമണത്തെ അപലപിച്ചു. സിവിലിയന്മാർക്കെതിരായ ആക്രമണങ്ങളും അന്താരാഷ്ട്ര നിയമപ്രകാരം നിരോധിച്ചിരിക്കുന്ന ആയുധങ്ങളുടെ ഉപയോഗവും ഉൾപ്പെടെ സിറിയയിലും ചെച്‌നിയയിലും ഉള്ള അതേ തന്ത്രങ്ങൾ ആണ് യുക്രൈനിലും റഷ്യ നടപ്പിലാക്കുന്നതെന്ന് അവർ പറഞ്ഞു. 2011 മാർച്ചിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ സിറിയൻ സർക്കാരിന്റെ പ്രധാന പിന്തുണ റഷ്യയായിരുന്നു.

അതെ സമയം മരിയുപോളിൽ മാത്രം അയ്യായിരത്തോളം പേരെ അടക്കം ചെയ്തിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉക്രേനിയൻ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച എഎഫ്‌പിയോട് പറഞ്ഞു.