അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറി.അമേരിക്കന്‍ വ്യോമസേനയുടെ സി-17 എന്ന വിമാനം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പ്രാദേശീക സമയം തിങ്കളാഴ്ച വൈകുന്നേരം 3.29ന് പറന്നുയര്‍ന്നതോടെ അമേരിക്കന്‍ പിന്‍മാറ്റം പൂര്‍ണമായി. ഇതോടെ അഫ്ഗാനിലെ 20 വര്‍ഷത്തെ സംഘര്‍ഷഭരിതമായ സേവനമാണ് അമേരിക്കന്‍ സൈന്യം അവസാനിച്ചത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗൺ അറിയിച്ചു. അമേരിക്കൻ പിന്മാറ്റം വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ബൈഡൻ നന്ദിയറിയിച്ചു.





