യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോറിഷിയ യുക്രെയ്ൻ വൈദ്യുതി ശ്യംഖലയിൽനിന്ന് ബന്ധം വിച്ഛേദിക്കപ്പെട്ടു. നിലയത്തിലേക്കുള്ള വൈദ്യുതി ലൈനുകളിൽ കഴിഞ്ഞ ദിവസം വ്യാപക ആക്രമണം നടന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. ലോകം ആണവ ദുരന്തത്തിൽനിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടെന്ന് ഉക്രയ്‌ൻ പ്രസിഡന്റ് സെലൻസ്‌കി പ്രതികരിച്ചു. എന്നാൽ ഉക്രയ്‌ൻ നടത്തിയ ആക്രമണമാണ് വിനയായതെന്ന് റഷ്യ വിശദീകരിച്ചു. നിലയം തിരിച്ചുപിടിക്കാൻ ഉക്രയ്‌ൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. റഷ്യ – ഉക്രയ്‌ൻ സംഘർഷങ്ങൾക്കിടെ നിലയത്തിന്റെ നിയന്ത്രണം ഉക്രയ്‌ന് നഷ്‌ടമായിരുന്നു. നിലയത്തിന് സമീപം സ്‌ഫോടനമുണ്ടായതാണ് ബന്ധം വിച്ഛേദിക്കപ്പെടാൻ കാരണമെന്നാണ് വിശദീകരണം. സപോറിഷിയ നിലയം ആക്രമിക്കപ്പെടുന്നത് മേഖലയെ വൻ ദുരന്തത്തിലാക്കുമെന്ന മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.
അതെ സമയം ഉക്രയ്‌ന്റെ ഭാഗമായ മുഴുവൻ പ്രദേശവും റഷ്യൻ അധീനതയിൽനിന്ന് മോചിപ്പിക്കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്കി പറഞ്ഞു.യുദ്ധം ആറുമാസം പൂർത്തിയാക്കിയ ബുധനാഴ്ച ഉക്രയ്‌ന് ആഘോഷങ്ങളില്ലാത്ത സ്വാതന്ത്ര്യദിനം. റഷ്യ ആക്രമണം കടുപ്പിക്കുമെന്ന ഭീതിയിൽ ആഘോഷങ്ങളും കൂടിച്ചേരലുകളും വിലക്കി. തലസ്ഥാനമായ കീവിലെ സെൻട്രൽ സ്ക്വയറിൽ ഏതാനും ആളുകൾ മാത്രമാണ് രാജ്യത്തിന്റെ മുപ്പത്തൊന്നാം സ്വാതന്ത്ര്യദിനം ആചരിക്കാൻ എത്തിയത്.






